
എടത്വ: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കർ ലോറിയിൽ നിന്ന് ഓടിരക്ഷപെട്ടവരെ എടത്വാ പൊലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സരിത നിവാസിൽ ശരത്ത്കുമാർ (41), കഞ്ഞിക്കുഴി മറ്റത്തിൽവേളി രാഹുൽ (24) എന്നിവരെയാണ് പിടികൂടിയത്.
പിടിച്ചെടുത്ത ടാങ്കർ ലോറിയുടെ രജിസ്ട്രേഷൻ പരിശോധിച്ചശേഷം മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ ഇരുവരേയും ആലപ്പുഴ ബസ് സ്റ്റാൻഡിൽ വെച്ചാണ് പിടികൂടിയത്. നൈറ്റ് പെട്രോളിംഗിനിടെ തകഴി-എടത്വാ സംസ്ഥാനപാതയിൽ കേളമംഗലം ബണ്ടിന് സമീപത്തുവെച്ചാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കർ ലോറി എടത്വാ പോലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കർ ലോറിയുമായി ഡ്രൈവറും സഹായിയും എത്തിയത്. പൊലീസ് വാഹനം നിർത്തിയപ്പോൾ ലോറിയിൽ നിന്ന് രണ്ടുപേർ ഓടിമറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓടി ഓളിച്ചവരെ പ്രദേശത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. എടത്വാ-തകഴി സംസ്ഥാനപാതയിൽ മാലിന്യം തള്ളൽ വ്യാപകമായതോടെ പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പിടികൂടിയ ശരത്ത് കുമാറിനേയും, രാഹുലിനേയും കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam