
അമ്പലപ്പുഴ: ആരോഗ്യ വകുപ്പ് നടത്തിയ റെയ്‍ഡില്‍ അമ്പലപ്പുഴയില്‍ രണ്ടു ഹോട്ടുലുകൾ അടപ്പിച്ചു. ക്യാന്‍റീന് നോട്ടീസും നൽകി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന മഡോണ, സഫ എന്നീ രണ്ടു ഹോട്ടലുകളാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘം അടപ്പിച്ചത്.
ആശുപത്രി വളപ്പിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ക്യാന്‍റീന്‍ അഞ്ചു ദിവസം കൊണ്ട് വൃത്തിയാക്കാനായി നോട്ടീസും നൽകി. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഇന്ന് ആരോഗ്യ വകുപ്പ് ഹോട്ടലുകളിലും ക്യാന്‍റീനിലും പരിശോധന നടത്തിയത്.ഇവയുടെ പരിസരമാകെ മലിനജലം കെട്ടിക്കിടക്കുകയായിരുന്നു.
പകർച്ചവ്യാധി പടരാനുള്ള എല്ലാ സാധ്യതയും ആശുപത്രിക്കു സമീപമുള്ള ഈ സ്ഥാപനങ്ങളുടെ പരിസരത്തുണ്ടായിരുന്നു. അടുക്കളയും ഭക്ഷണം സൂക്ഷിച്ചു വെയ്ക്കുന്ന സ്ഥലവും മാലിന്യം നിറഞ്ഞിരുന്നു. കൂടാതെ, നിരോധിത പ്ലാസ്റ്റിക്കിലായിരുന്നു ഭക്ഷണങ്ങൾ നൽകി വന്നിരുന്നതും.
ഹോട്ടലുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യവും മലിനജലവും പ്രത്യേകം സ്ഥാപിച്ച പൈപ്പിലൂടെ കാപ്പിത്തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്‍റെ സാനിട്ടേഷൻ സർട്ടിഫിക്കറ്റും പഞ്ചായത്തിന്‍റെ ലൈസൻസുമില്ലാതെയാണ് ഈ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നത്. നേരത്തെ രണ്ടു തവണ ഈ ഹോട്ടലുകളിലും ക്യാന്‍റീനിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു.
ആറു മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഹോട്ടലുടമകൾ ചെയ്തിരിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ പറഞ്ഞു. പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമേ ഇവ തുറക്കാൻ അനുവദിക്കുകയുള്ളുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ,ട്വിങ്കിൾ, മായ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആരിഫ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam