
അമ്പലപ്പുഴ: ആലപ്പുഴയിൽ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തോണ്ടൻകുളങ്ങര സ്വദേശി കബീറിനെയാണ് കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കുഞ്ഞുമോൻ, നവാസ് എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെട്ട കബീർ തോണ്ടൻകുളങ്ങരയിലെ വീട്ടിൽ തനിച്ചാണ് താമസം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് കബീറിന്റെ വീട്ടിൽ വച്ച് കുഞ്ഞുമോനും നവാസും ചേർന്ന് മദ്യപിച്ചു. തന്റെ ബൈക്ക് കുഞ്ഞുമോനു വിൽക്കാനായി കബീർ മുൻപ് 2,000 രൂപ വാങ്ങിയിരുന്നു. എന്നാൽ, കബീർ വണ്ടി മറ്റൊരാൾക്കു നൽകി.
മദ്യപിക്കുന്നതിനിടയിൽ ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും കുഞ്ഞുമോൻ കബീറിനെ തള്ളുകയും ചെയ്തു. സമീപത്തെ അക്വേറിയത്തിൽ വീണ കബീറിന് ആഴത്തിലുള്ള മുറിവുണ്ടായി. രക്തം വാർന്നാണ് മരിച്ചത്. ഇതിനിടെ കബീർ ചോരവാർന്നു കിടക്കുന്നതായി ഇരുവരും പോലീസിൽ അറിയിച്ചു. പൊലീസെത്തി നിർദേശിച്ച പ്രകാരം കബീറിനെ ജനറൽ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കുകയും ചെയ്തു. തുടർന്ന് നോർത്ത് ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയതായി ഇരുവരും സമ്മതിച്ചത്. കുഞ്ഞുമോനെയും നവാസിനെയും റിമാന്‍റ് ചെയ്തു.
വീഡിയോ സ്റ്റോറി കാണാം
Read More : 'ചതുപ്പ് നിലത്തിൽ, കിണറിൽ, ഡാമിൽ'; 46 സ്ത്രീകളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ, തിരിച്ചറിയാൻ 'ഐഡിന്‍റിഫൈ മി'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam