
തൃശ്ശൂർ: എരുമപ്പെട്ടിയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്. എരുമപ്പെട്ടി ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാന് ശ്രമിച്ചപ്പോൾ കെ കെ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. യോഗേഷ് ടേബിൾ ചവിട്ടി മരിക്കുകയും തുടർന്ന് അജുനെല്ലുവായിയുടെ ബൈക്കിൽ ടേബിൾ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടർന്ന് അജു നെല്ലുവായ് കെ കെ യോഗേഷിനെ മർദ്ധിച്ചു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടനമുണ്ടായി. ഇതിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവും ഉന്തും തല്ലും ഉണ്ടാകുകയും ചെയ്തു. തുടർന്ന് എരുമപ്പെട്ടി ഇൻസ്‌പെക്‌ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുകയും പരാതി നൽകുന്നതിന് തീരുമാനമാകുകയും ചെയ്തു.