
കോട്ടയം: കോട്ടയം നാഗമ്പടത്ത് ആരോഗ്യാവസ്ഥ മോശമായി കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരനായ യുവാവും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അത് വരെ പരസ്പരം യാതൊരു പരിചയവുമില്ലാതിരുന്ന സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകും, എസ്.വിനയനും , വിഷ്ണു സംക്രാന്തി എന്ന യുവാവും നാഗമ്പടം ഭാഗത്ത് കൂടി യാത്ര ചെയ്തു വരുന്നതിനിടെയാണ് റോഡരികിൽ ഒരു കാർ അസ്വാഭാവിക നിലയിൽ നിർത്തിയിട്ടത് കണ്ടത്. കാറിനുള്ളിൽ നിന്നും ആരോ അപായ സൂചന കാട്ടി കൈ ഉയർത്തുന്നത് കണ്ടതോടെ നാട്ടുകാർക്കൊപ്പം ഈ മൂന്നു പേരും അതിവേഗം കാറിന് അടുത്തെത്തി.
എൻജിൻ ഓഫ് ചെയ്യാതെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നോക്കിയപ്പോഴാണ് ഡ്രൈവിംങ് സീറ്റിലിരുന്ന വ്യക്തി വായ്ക്കുള്ളിൽ നിന്നും നുരയും പതയും വന്ന് വേച്ചു വേച്ച് പോകുന്നത് കണ്ടത്. ഉടൻ തന്നെ സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയക് ഡ്രൈവിംങ് സീറ്റ് ചരിച്ച് ഇദ്ദേഹത്തിന് സിപിആർ നൽകാൻ ആരംഭിച്ചു. ഇതിനിടെ വിനയൻ ആംബുലൻസ് വിളിച്ചു. ആംബുലൻസ് വൈകുമെന്ന് കണ്ടതോടെ വിനയനും, അനീഷും ചേർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിൻ സീറ്റിലേയ്ക്കു മാറ്റി കിടത്തി.
ഈ സമയം വിഷ്ണു സംക്രാന്തി കാറിന്റെ ഡ്രൈവിംങ് സീറ്റിൽ എത്തിക്കഴിഞ്ഞിരുന്നു. ആംബുലൻസിന് കാത്തു നിൽക്കാതെ മൂന്നു പേരും കാറിലുണ്ടായിരുന്ന ആളുമായി അതിവേഗം ആശുപത്രിയിലേയ്ക്കു കുതിച്ചു. ആംബുലൻസ് ആയി മാറിയ കാർ കാരിത്താസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി, രോഗിയെ അകത്തേയ്ക്കു പ്രവേശിപ്പിച്ച ശേഷം കാറോടിച്ച വിഷ്ണു മറ്റൊരു കാറിൽ കയറി യാത്രയായി. അനീഷും വിനയനും ആശുപത്രിയ്ക്കു മുന്നിൽ നിന്നു. ഇതിനിടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന രേഖകളിൽ നിന്നും കാറിനുള്ളിൽ കുഴഞ്ഞു വീണ കിടന്ന ആൾ സതീഷ് ധവാൻ സ്‌പേസ് റിസേർച്ച് സെന്റർ മുൻ ഉദ്യോഗസ്ഥൻ ബാബു ജോസഫാണ് എന്ന് തിരിച്ചറിഞ്ഞു. ആശുപത്രി അധികൃതർ ബാബു ജോസഫിന്റെ കുടുംബത്തെ വിവരം അറിയിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിൽ നിന്നും മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam