
തിരുവനന്തപുരം: പോത്തൻകോട് വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികളായ ഭരതന്നൂർ ലെനിൻകുന്ന് ഷീജാഭവനിൽ നിന്നും മാറനാട് ഷൈൻ ഭവനിൽ താമസിക്കുന്ന വി ഷിബിൻ (32), ചോഴിയക്കോട് അഭയവിലാസത്തിൽ വി വിഷ്ണു (30) എന്നിവരെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ 76 വയസ്സുള്ള വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിയുൾപ്പെടെ ഏഴോളം മോഷണ കേസുകളിൽ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തൻകോട് പ്രിൻസിപ്പൽ എസ് ഐ രാജീവ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബാലികക്ക് നേരെ ലൈംഗിക അതിക്രമം; പോക്സോ കേസിൽ തൃശൂരിലെ പുരോഹിതന് കഠിന തടവ് ശിക്ഷ, ഒപ്പം പിഴയും
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസ്സിൽ മോഷണ മുതലുകൾ വിറ്റ ഡോക്ടർ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി എന്നതാണ്. പാലക്കാട് ചന്ദ്രനഗറിലുളള മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും 7.5 കിലോ ഗ്രാം പണയ സ്വർണ്ണാഭരണങ്ങളും 18000/- രൂപയും അടക്കം മൊത്തം 3 കോടി രൂപയുടെ (RS-3,00,00,000/-) മുതലുകൾ കളവ് ചെയ്തു കൊണ്ടു പോയ കേസ്സിലെ 3 ാം പ്രതിയാണ് കീഴടങ്ങിയത്. മഹാരാഷ്ട്ര , സത്താറ സ്വദേശിയും, പ്രതിഭാ ആശുപത്രിയിലെ ഡോക്ടറും കൂടിയാണ് കോടതിയിൽ കീഴടങ്ങിയ നീലേഷ് മോഹൻ സാബ്ള (വയസ്സ് 34) എന്ന പ്രതി. കീഴടങ്ങിയ പ്രതിയെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കസബ പൊലീസിന് വിട്ടുകൊടുത്തു. പ്രതിയെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി ബാക്കി മുതലുകൾ കണ്ടെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2021 ജൂലൈ അവസാന വാരമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.