
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ ആക്കുളം സ്വദേശികളായ ജിഷ്ണു. കെ. മോഹൻ (26) വിഷ്ണു. ആർ (29) എന്നിവരെ 10വർഷം കഠിന തടവിനും 15000 രൂപ പിഴക്കും ശിക്ഷിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 വർഷം ജൂലൈ നാലിനായിരുന്നു ആണ് കേസിനാസ്‌പദമായ സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായ അതിജീവിതയെ അമ്പലത്തിൽ വച്ചു പരിചയപ്പെട്ട വിവാഹിതനായ ജിഷ്ണു തുടർന്നുള്ള പരിചയത്തിൽ രണ്ട് കൂട്ടുകാരികളെയുൾപ്പടെ വിഷ്ണുവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വിഷ്ണുവിന്‍റെ വീട്ടിലെത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിന് ശേഷം ജിഷ്ണു അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികൾ വേറെ മുറിയിലായിരുന്നു. വിഷ്ണുവും ഇതിൽ ഒരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ കുട്ടിയിൽ മദ്യത്തിന്‍റെ മണവും അസ്വസ്ഥതകളും ഉണ്ടായത്തിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.
ഇതിന് മുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയിൽ കുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. ബിന്ദു എന്നിവർ ഹാജരായി. മെഡിക്കൽ കോളെജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാൽ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 2 തൊണ്ടി മുതലുകളും 34 രേഖകളും ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam