
തൃശൂര്‍: ബിജെപി ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതു പക്ഷവും. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നാളെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസിന് ആറും ബിജെപി ആറും ഇടതു പക്ഷത്തിന് അഞ്ച് അംഗങ്ങളുമെന്നതാണ് പാറളത്തെ കക്ഷി നില. നിലവില്‍ ബിജെപിയാണ് പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നത്. ഭരണം ഏഴുമാസം പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. നാളെ കാലത്ത് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയവും ഉച്ചതിരിഞ്ഞ് വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയവും ചര്‍ച്ചയ്ക്കെടുക്കും. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭരണസമിതിയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ഇടത് ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.
മതേതര ചേരിക്കുവേണ്ടിയാണ് ഇടതു സഹായം തേടുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വാദം. മൂന്ന് അംഗങ്ങളുള്ള സിപിഐയും രണ്ട് അംഗങ്ങളുള്ള സിപിഎമ്മും അവിശ്വാസത്തെ പിന്തുണയ്ക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനാണ് പരിഗണനയെന്നും കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്നത് പിന്നീട് ആലോചിക്കുമെന്നായിരുന്നു സിപിഎം നിലപാട്. പത്തുകൊല്ലത്തെ ഇടതു ഭരണത്തിന് ശേഷമാണ് പാറളത്ത് ബിജെപി അധികാരം പിടിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam