
സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞദിവസം ഊട്ടി ടൗണില്‍ അപ്രതീക്ഷിതമായി എത്തിയ കാട്ടാന വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഭീതി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും വനം വകുപ്പ് കൊമ്പന് പിന്നാലെയുണ്ട്. വനത്തിലേക്ക് തിരികെ കയറ്റാനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. നഗരപ്രാന്തത്തില്‍ പലയിടങ്ങളിലേക്കായി നീങ്ങുന്ന കൊമ്പന്‍ ഏതെങ്കിലും വഴിക്ക് വീണ്ടും നഗരത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനംവകുപ്പ്.
ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആനയെ ട്രാക്ക് ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് ഊട്ടി ടൗണിലെ എട്ടിന്‍സ് റോഡിലിറങ്ങിയ കൊമ്പന്‍ ടൗണിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടിലെത്തിയത്. ഇവിടെ നിന്നിറങ്ങി അല്‍പസമയം ടൗണില്‍ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ആന നിരവധി വാഹനങ്ങളുണ്ടായിരുന്ന റോഡ് വഴി വനത്തിലേക്ക് കയറിയത്. കൂട്ടം തെറ്റിയ ആനയായതിനാല്‍ വനത്തില്‍ നിന്ന് പുറത്തേക്ക് എത്തുകയായിരുന്നു. നിലവില്‍ വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും വനത്തിലുമായാണ് സഞ്ചാരമെങ്കിലും ജനവാസ മേഖലകളിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഊട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ രാവിലെയും വൈകുന്നേരവും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. അവധിക്കാലമായതിനാല്‍ തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും ഊട്ടിയിലെത്തുന്നത്. അതിനാല്‍ തന്നെ വലിയ അപകടസാധ്യത നിലനില്‍ക്കുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് ആനയെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് തുടര്‍ന്നുവരുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആന ഉള്‍വനത്തിലേക്ക് കയറിയിട്ടില്ല. വനംവാച്ചര്‍മാരുടെ കര്‍ശന നിരീക്ഷണം ആന തിരികെയെത്താനുള്ള പ്രദേശങ്ങളിലുണ്ടാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam