
കോഴിക്കോട്: താനക്കോട്ടൂരിലെ കാടുള്ള തയ്യുള്ളതില്‍ വസന്ത(60)ക്ക് ഇന്ന് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചുകാണും. തന്നെ ഇടിച്ചുതെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ പ്രതികളെ ഇതുവരെ പിടികൂടാനായില്ലെങ്കിലും ആ ബൈക്കെങ്കിലും കണ്ടെത്തിയല്ലോ എന്ന ആശ്വാസം. കഴിഞ്ഞ ഡിസംബര്‍ 23നാണ് പാറക്കടവിലെ ബാബൂന്റവിട ബസ് സ്റ്റോപ്പിന് സമീപം വെച്ച് അമിത വേഗത്തില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വസന്തയെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ വസന്ത ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പാറക്കടവ്, നാദാപുരം ഭാഗത്തെ ഭൂരിഭാഗം സി സി ടി വി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പരമാവധി പ്രചാരണം നല്‍കുകയും ചെയ്‌തെങ്കിലും കാര്യമായ ഫലം ലഭിച്ചില്ല.
ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതും അപകട സമയത്ത് ഇതിന് സമീപത്തുണ്ടായിരുന്നവര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിക്കാതിരുന്നതും അന്വേഷണത്തിന് വിലങ്ങുതടിയായിരുന്നു. കണ്ണൂര്‍ ജില്ലയിലേക്ക് വരെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ബൈക്കിനെ കുറിച്ചുള്ള പ്രാഥമിക സൂചന ലഭിക്കുന്നത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കല്ലിക്കണ്ടി എന്ന സ്ഥലത്തുവെച്ചാണ് കഴിഞ്ഞ ദിവസം ബൈക്ക് കസ്റ്റഡിയിലെടുത്തത്.
ഇത് പ്രതികള്‍ ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസിന് സംശയമുണ്ട്. വളയം എസ് ഐ വിനീത് വിജയന്‍, എ എസ് ഐ എം നൗഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam