
തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ‘മേയർ ജനസമക്ഷം’ പരിപാടി സംഘടിപ്പിക്കുന്നു. മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ജനസമ്പർക്ക പരിപാടി നടത്തുന്നത്. നഗരത്തെ വിവിധ സോണുകളായി തിരിച്ചാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 11, 12, 15, 16 തീയതികളിലാണ് ‘മേയർ ജനസമക്ഷം’ നടക്കുക. പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് ബോധിപ്പിക്കാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോൾ മുൻ എൽഡിഎഫ് ഭരണ സമിതി തീർപ്പാക്കാത്ത നൂറ് കണക്കിന് ഫയലുകളായിരുന്നു കണ്ടെത്തിയതെന്ന് മേയർ പറഞ്ഞു. ചില വകുപ്പുകളിൽ ഇത് എഴുനൂറ് വരെയുണ്ടായതായി ശ്രദ്ധയിൽപെട്ടതോടെയാണ് പുതിയ നടപടിയെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഡെപ്യൂട്ടി മേയർ, വിവിധ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥന്മാർ എന്നിവർ മേയർക്കൊപ്പം ഈ പരാതി പരിഹാര അദാലത്തിൽ പങ്കാളികളാകും. ഓരോ സോണിലെയും കൃത്യമായ സമയക്രമവും വേദികളും നഗരസഭ പിന്നീട് അറിയിക്കുന്നതാണ്. നിലവിൽ കോർപ്പറേഷൻ പരിധിയിലെ നിയോജക മണ്ഡലം കേന്ദ്രീകരിച്ചാവും സോണുകൾ തീരുമാനിക്കുക. എംഎൽഎമാരുടെ സമയം കൂടി ലഭ്യമാക്കിയ ശേഷം വിശദാംശങ്ങൾ പുറത്തുവിടും. നേമത്ത് നിന്നും തുടങ്ങാനാണ് നിലവിലെ തീരുമാനം. മുൻ ഭരണസമിതിയിൽ ആര്യാ രാജേന്ദ്രനും മേയർ ജനസമക്ഷം അദാലത്ത് നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam