വണ്ടിപ്പെരിയാറിന്‍റെ സ്വന്തം എയർ സ്ട്രിപ്പ്, 14 കോടി ഇതുവരെ ചെലവായി; ചിറക് മുളച്ച് പ്രതീക്ഷകൾ, പണി തുടങ്ങി

Published : May 22, 2025, 10:35 PM IST
വണ്ടിപ്പെരിയാറിന്‍റെ സ്വന്തം എയർ സ്ട്രിപ്പ്, 14 കോടി ഇതുവരെ ചെലവായി; ചിറക് മുളച്ച് പ്രതീക്ഷകൾ, പണി തുടങ്ങി

Synopsis

ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പണികൾ വീണ്ടും ആരംഭിക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകാനാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്.

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന് വീണ്ടും ചിറക് മുളയ്ക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം രണ്ടു വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്‍റെ ഭാഗമായി എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ രമേഷ് ഷൺമുഖത്തിൻറെ നേതൃത്വത്തിൽ എയർ സ്ട്രിപ്പിൽ പരിശോധനകൾ നടത്തി. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് വിമാനം പറത്താൻ പരിശീലനം നൽകാനാണ് ഇടുക്കിയിലെ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂർത്തിയായി. വ്യോമസേനയുടെ ചെറു വിമാനവും ഹെലികോപ്റ്ററും പരീക്ഷണ ലാൻഡിംഗും നടത്തി.

ഇതിനിടെ കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്‍റെ ഒരു ഭാഗം ഇടി‍ഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത് വനം വകുപ്പ് തടഞ്ഞു. എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിംഗ് നടത്താനും വനം വകുപ്പ് അനുവദിച്ചില്ല. എൻസിസിക്ക് കൈമാറിയ പന്ത്രണ്ട് ഏക്കർ സ്ഥലത്തിൽ ഒരു ഭാഗം റിസർവ് വനമായി വിജ്ഞാപനം ചെയ്തതാണെന്നാണ് വനം വകുപ്പിന്‍റെ വാദം. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ഈ ഭൂമി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചെടുക്കാനാണ് തീരുമാനം. 

ഇതിനായി നിയമ വകുപ്പിൽ നിന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടുണ്ട്. വനം – റവന്യൂ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഏപ്രിൽ മാസത്തിൽ എയ്റോ മോഡൽ ഉപയോഗിച്ച് സേഫ് ലാൻഡിംഗും ടേക്ക് ഓഫും കേഡറ്റുകളെ ഇവിടെ പരിശീലിപ്പിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപ എൻസിസി സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടിയാണ് ഇതുവരെ ചെലവായത്. ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണു പരിശോധനക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നൽകി. ആറരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു