
തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം - പേരൂർക്കട റോഡ്, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്‍റെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയ്ക്കായി ഏറ്റെടുത്തിരിയ്ക്കുന്ന സ്ഥലത്തെ റോഡിന്‍റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി,കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ കെഎസ്ഇബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടർ അതോറിട്ടിയുടെ പ്രവൃത്തികൾക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്.
ഗതാഗതത്തിന് പരമാവധി തടസം നേരിടാത്തവിധം ഓരോ വശത്തേയും നിർമാണം ഘട്ടം ഘട്ടമായാണ് നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങിൽ കൗൺസിലർമാരായ വിഷ്ണു മോഹൻ, സുമി ബാലു, നന്ദഭാർഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വിമൽ പി.ബി, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു.യു, പ്രോജക്ട് എൻജിനീയർ ശരത്ചന്ദ്രൻ സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam