തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി പൂന്തുറ, വിഴിഞ്ഞം സ്വദേശികളായ രണ്ടു പേരെ ഡാൻസാഫ് സംഘം പിടികൂടി. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച രണ്ടു ലക്ഷത്തിലേറെ രൂപ വില വരുന്ന ലഹരിമരുന്നാണ് വിഴിഞ്ഞം പയറുംമൂട് ഭാഗത്തു വച്ച് പിടിച്ചെടുത്തത്.

തിരുവനന്തപുരം: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ യുമായി രണ്ടു പേർ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായി. പൂന്തുറ സ്വദേശി മുജീബ് റഹ്‌മാൻ (32), വിഴിഞ്ഞം സ്വദേശി സഹദ് (27) എന്നിവരെയാണ് കാരോട് ബൈപാസിൽ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവച്ച് സിറ്റി ഡാൻസാഫ് സംഘം രാവിലെ പിടികൂടിയത്. മുജീബ് റഹ്‌മാൻ ബെംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി ട്രെയിനിൽ നാഗർകോവിലും തുടർന്ന് ബസിൽ കളിയിക്കാവിളയിലും എത്തി. ഇവിടെ എത്തിയ മുജീബിനെ സഹദ് കൂട്ടുകാരന്‍റെ സ്‌കൂട്ടറിൽ പോയി കൂട്ടിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായതെന്ന് ഡാൻസാഫ് സംഘം പറഞ്ഞു.

പൊലീസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ഡാൻസാഫ് സംഘം പിടികൂടി. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ വില വരും. മുജീബ് ലഹരി വസ്തുക്കളുടെ ക്യാരിയർ ആണെന്നും ആർക്കു വേണ്ടി വാങ്ങി എന്ന് കൂടുതൽ ചോദ്യം ചെയ്താലേ അറിയാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നു രണ്ടു മൊബൈൽ ഫോണുകൾ, രണ്ടായിരത്തോളം രൂപ എന്നിവയും പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.