
തിരുവനന്തപുരം: പഴമയുടെ പെരുമ വിളിച്ചോതി വെള്ളായണിയിലെ കളിത്തട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ട് ഇന്നും നിലനിന്നു പോകുന്നത് നാട്ടുകാരുടെ സംരക്ഷണത്തിലാണ്. വെള്ളായണി ക്ഷേത്രത്തിന് മുന്നിലുള്ള നൂറ്റാണ്ടുകൾ പഴക്കമുളള കളിത്തട്ട് പുതുതലമുറയ്ക്ക് ഒരു കൗതുകമാണ്. വേനൽ കാലത്ത് ഈ കളിത്തട്ട് പലർക്കും ഒരു അനുഗ്രഹമാണ്. വൈകുന്നേരങ്ങളിൽ കളി തമാശകൾ പറഞ്ഞ് നേരം ചിലവഴിക്കാൻ പലരും ഇവിടെ എത്താറുണ്ട്. വർഷാവർഷം ഓല മേയുന്നത് ഉൾപ്പടെ നാട്ടുകാർ ചേർന്നാണ്. ക്ഷേത്രങ്ങളുടെയും മറ്റും സമീപത്ത് വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലം ആണ് കളിത്തട്ട്. പണ്ട് കാലങ്ങളിൽ തുള്ളൽ ഉൾപ്പടെയുള്ള കലാപ്രകടനങ്ങൾക്കുള്ള അരങ്ങായും കളിത്തട്ടുകൾ ഉപയോഗിച്ചിരുന്നു.
പല പുരാതന ക്ഷേത്രങ്ങൾക്ക് മുന്നിലും പണ്ട് കളിത്തട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഇവയിൽ ഭൂരിഭാഗവും ഓർമ്മ മാത്രമാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ചുരുക്കം ചിലത് ഇപ്പോഴും നിലനിന്നു പോകുന്നുണ്ട്. ഇവയിൽ പലതും നവീകരിച്ചു നില നിറുത്തിയപ്പോൾ മറ്റ് ചിലത് ഇപ്പോഴും പഴമ വിളിച്ചോതി അങ്ങനെ തന്നെ സംരക്ഷിച്ചു പോരുന്നു. വെള്ളായണിയിലെ കളിത്തട്ടിലെ, പലകകൾ ഉൾപ്പടെ പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആകെ മേൽക്കൂരയും തൂണുകളും ബന്ധിപ്പിക്കുന്ന സ്ഥലത്ത് നീളത്തിൽ ഇരുമ്പ് പട്ട മാത്രമാണ് പുതിയതായി നൽകിയിരിക്കുന്നത്.
രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ
കളിത്തട്ടിലെ കഴുക്കോലുകളുടെ വിന്യാസവും അത് ഉറപ്പിച്ചിരിക്കുന്ന മകുടവും തച്ചുശാസ്ത്രവൈദഗ്‌ധ്യം ആണ് കാട്ടിത്തരുന്നത്. മേൽക്കൂരയിലെ ഓലകൾ വർഷാവർഷം തങ്ങൾ മാറ്റാറുണ്ടെന്ന് ഇവർ പറയുന്നു. പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിച്ചതായി കരുതുന്ന വെള്ളായണി ദേവി ക്ഷേത്രത്തിന് മുന്നിലുള്ള ഈ കളിത്തട്ടിനും ഏതാണ്ട് ഇത്രയും വർഷം പഴക്കം ഉണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. പണ്ടുകാലങ്ങളിൽ ക്ഷേത്രത്തിലെ ദേവ പ്രശ്നം ഉൾപ്പടെ ഇവിടെ വെച്ചാണ് നടത്തിയിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam