
തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽ നിന്ന് അണലിയെ പിടികൂടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അണലി വീടിനുള്ളിലേക്ക് കയറുന്നത് വീട്ടുകാർ കണ്ടതോടെ അടിയന്തരമായി സ്നേക്ക് റസ്ക്യുവറെ എത്തിച്ച് പിടികൂടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു മാവിൻമൂട് ഭാഗത്തെ വീടിനുള്ളിലേക്ക് അണലി കയറിയത്. അടുക്കള ഭാഗത്ത് വാൽ കണ്ടതോടെ വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ഇത് അകത്തേക്ക് കയറിയതായി കണ്ടത്. പിന്നാലെ വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങി വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.
സ്നേക്ക് റസ്ക്യുവർ രാജേഷ് തിരുവാമന ഉടൻ തന്നെ സ്ഥലത്തെത്തുകയും അണലിയെ പിടികൂടുകയുമായിരുന്നു. രാജേഷ് എത്തിയപ്പോൾ കിടപ്പുമുറിയിലെ കിടക്കയിൽ അണലിയെ കണ്ടെത്തി. ഉടൻ തന്നെ രാജേഷ് കെണിയൊരുക്കി അണലിയെ വലയിലാക്കി.
വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത് ഭാഗ്യമായെന്ന് രാജേഷ് പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം സെപ്റ്റംബർ മാസങ്ങളിലും പാമ്പുകൾ മാളത്തിൽ ഇരിക്കാത്ത സാഹചര്യമാണ്. എല്ലാവരും രാത്രികാലങ്ങളിൽ വീടുകളിൽ കാര്യമായ ശ്രദ്ധവേണമെന്നും രാജേഷ് പറഞ്ഞു. പിടികൂടിയ അണലിയെ പാലോട് റേഞ്ചിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam