
തൃശൂർ: ഗുരുവായൂർ തൈക്കാട് സ്വദേശി ലഹരി മരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടി. മാണിക്കത്തുപടി വല്ലാശ്ശേരി വീട്ടിൽ പി എ ആകർഷിൻ്റെ പേരിലുള്ള ഫോക്സ്വാഗൻ കാർ, മോട്ടോർ സൈക്കിൾ എന്നിവയാണ് കണ്ടുകെട്ടിയത്. തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്ക്ടർ നൽകിയ താല്കാലിക ഓർഡർ ശരിവച്ചുകൊണ്ട് ചെന്നൈ കോംപിറ്റൻ്റ് അതോറിറ്റി കമ്മിഷണർ ബി യമുനാദേവി ഉത്തരവിറക്കുകയായിരുന്നു. 2024 ജൂലൈയിൽ തൃശ്ശൂർ റെയിവേ സ്റ്റേഷനിൽ നിന്നും 45 ഗ്രാം രാസലഹരിയുമായി രണ്ടു യുവാക്കളെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിൽ ആകർഷാണ് പ്രതികൾക്ക് രാസലഹരി നൽകിയതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആകർഷിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം ആകർഷിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ ഇയാൾക്ക് ലഹരി വസ്തുക്കളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചിരുന്നതായും ഇതുപയോഗിച്ചാണ് ഇയാൾ ആഡംബര കാറും ബൈക്കും വാങ്ങിയതെന്നും കണ്ടെത്തി.
തുടർന്ന് വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് 2025 മാർച്ച് മാസത്തിൽ തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്കടർ എം ജെ ജിജോ ഉത്തരവ് ഇറക്കി. തുടർന്ന് ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിക്ക് ഉത്തരവ് അയക്കുകയും കോംപിറ്റൻ്റ് അതോറിറ്റി കമ്മിഷണർ വിചാരണയ്ക്കു ശേഷം സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് സ്ഥിരീകരിച്ചു കൊണ്ട് ഉത്തരവ് ഇറക്കുകയുമായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് സബ് ഇൻസ്പെ്കടർമാരായ ബിപിൻ ബി നായർ, അനുശ്രി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത് എന്നിവരും ഉണ്ടായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അടുത്തകാലത്ത് പിടിയിലായ മറ്റ് ലഹരി കടത്ത് കേസ്സ് പ്രതികൾക്കെതിരേയും ഇത്തരത്തിൽ സ്വത്ത് കണ്ടു കെട്ടുന്നതിന് ചെന്നൈയിലെ കോംപിറ്റന്റ്റ് അതോറിറ്റിക്ക് വിവരങ്ങൾ സമപ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റൻ്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ പറഞ്ഞു.