
തളിപ്പറമ്പ്: പറമ്പ് കിളയ്ക്കുന്നതിനിടെ കിട്ടിയത് 150ലേറെ പാമ്പിൻ മുട്ടകൾ. ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ സംരക്ഷിച്ച് വച്ച മുട്ടകൾ വിരിഞ്ഞിറങ്ങിയത് നീർക്കോലി കുഞ്ഞുങ്ങൾ. ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തിൽ വലിയ രീതിയിൽ പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്.
കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകൾ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകൾ പൊട്ടുക കൂടി ചെയ്തതായിരുന്നു വീട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ചത്. തളിപ്പറമ്പ് റേഞ്ചർ പി.വി.അനൂപ് കൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ കീഴിലുള്ള മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ്‌ലൈഫ് റെസ്ക്യൂവർ അനിൽ തൃച്ചംബരമെത്തി പരിശോധിച്ച് ഇവ നീർക്കോലിയുടെ മുട്ടകളാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ ഭയം വിട്ട് മാറിയിരുന്നില്ല.
ഇതോടെയാണ് മുട്ടകൾ അനിൽകുമാർ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിച്ചത്. മുപ്പതോളം മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. നിരുപദ്രവകാരിയും വിഷമില്ലാത്തവയുമാണെങ്കിലും നീർക്കോലികൾ ഇപ്പോൾ അപൂർവമായിക്കൊണ്ടിരിക്കുകയാണെന്നാണ് അനിൽകുമാർ പ്രതികരിക്കുന്നത്. നീർക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ ഇവയുടെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കുമെന്നും അനിൽകുമാർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് സാധാരണയായി നീർക്കോലികൾ മുട്ടയിടാറ്. 50 മുതൽ 75 വരെ മുട്ടകൾ ഇവ ഒരു തവണ ഇടാറുണ്ട്. മുട്ട വിരിയുവാൻ 2 മാസക്കാലം എടുക്കുന്നതായാണ് വനംവകുപ്പ് വിശദമാക്കുന്നത്. സാധാരണ ഗതിയിൽ മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് ഇവ മുട്ടയിടാറ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam