
തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
വനം മന്ത്രി എ കെ ശശീന്ദ്രൻ കണ്ണോത്ത് തലപ്പുഴയിൽ ജീപ്പ് അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. 13 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരും മരിച്ചു.
ഡ്രൈവറുൾപ്പെടെ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം സ്ത്രീകളെന്നാണ് പുറത്തുവരുന്ന വിവരം. മരണപ്പെട്ടവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു.
അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു.ആശുപത്രിയിലേക്ക് അധികൃതർ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, എങ്ങനെയാണ് അപകടം നടന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ജീപ്പ് അമിതവേഗതയിലായിരുന്നോ എന്നും അറിയില്ല. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരേയും ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam