
കോഴിക്കോട്: മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ കേസ് പിന്‍വലിച്ച് ജ്വല്ലറി ഉടമ. കോഴിക്കോട് മുക്കത്താണ് അപൂര്‍വ സംഭവം നടന്നത്. മുക്കത്തെ ശ്രീരാഗം ജ്വല്ലറി ഉടമ ഷാജിയാണ് തന്റെ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ ആളോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഷാജിയുടെ ജ്വല്ലറിയില്‍ മോഷണം നടന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് കാല്‍ പവനോളം തൂക്കം വരുന്ന രണ്ട് മോതിരങ്ങളുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ മാറിയ സമയത് ഇയാള്‍ മോതിരങ്ങളുമായി കടയില്‍ നിന്നും ഇറങ്ങി ഓടുകയും മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ സഹിതം മുക്കം പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച മുക്കം പോലീസ് കാറിന്റെ നമ്പര്‍ തിരിച്ചറിയുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ പിതാവിന്റെ പേരില്‍ ആയിരുന്നു കാറിന്റെ രജിസ്‌ട്രേഷന്‍. താന്‍ നിരപരാധി ആണെന്നും നിയമനടപടികളുണ്ടായാല്‍ തന്നെയും ബാധിക്കുമെന്നും ഇദ്ദേഹം ജ്വല്ലറി ഉടമ ഷാജിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഷാജി തയ്യാറാവുകയായിരുന്നു. നഷ്ടമായ സ്വര്‍ണത്തിന് സമാനമായ തുക മോഷ്ടാവിന്റെ പിതാവ് ഷാജിക്ക് തിരികെ നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam