വയനാട്ടിലെ മുത്തങ്ങയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കര്‍ണാടകത്തിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 3.67 ഗ്രാം എംഡിഎംഎയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക - കേരള അതിര്‍ത്തിയായ മുത്തങ്ങയില്‍ മൂന്ന് യുവാക്കള്‍ ഒരു സ്‌കൂട്ടറില്‍ കൂസലില്ലാതെ വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തിച്ചതായിരുന്നു കേരള പൊലീസ്. കാര്യങ്ങള്‍ തിരക്കുന്നതിനിടെയാണ് കൂട്ടത്തിലൊരു പൊലീസുകാരന്റെ ശ്രദ്ധയില്‍ വാഹനത്തിന്റെ മൊബൈല്‍ ഹോള്‍ഡറില്‍ ഉണ്ടായിരുന്നു ഒസിബി പേപ്പര്‍ (എംഡിഎംഎ പോലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൈവശമുണ്ടാകുന്ന കനം കുറഞ്ഞ പേപ്പര്‍) ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ ചോദിച്ചറിയുന്ന രീതി മാറ്റി മൂന്ന് ചെറുപ്പക്കാരുടെയും ദേഹപരിശോധന നടത്തുകയായിരുന്നു പൊലീസ്.
പ്രതീക്ഷിച്ചത് പോലെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കര്‍ണാടകത്തിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്നു മൂവരും. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സിരേഷ് (23), കാരന്തൂര്‍ മേലരങ്ങാട്ട് വീട്ടില്‍ എം ജിതേന്ദ്രദാസ് (25), കാരിക്കണ്ടി മീത്തല്‍ പി അജുല്‍ (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നാണ് മൂന്നുപേരും ഒരു സ്‌കൂട്ടറില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 57 എഡി 9903 നമ്പര്‍ സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ പൊലീസ്, എക്‌സൈസ് പരിശോധന ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കൂസലില്ലാതെ ട്രിപ്പ്ള്‍ അടിച്ചു വരികയായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു. 3.67 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
എസ്ഐ ജസ്വിന്‍ ജോയ്, എഎസ്ഐമാരായ ശ്യാം ലാല്‍, വിപിന്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലബ്നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോബിന്‍ പൗലോസ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


