
തിരുവനന്തപുരം: കിളിമാനൂരിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരുക്ക്. കിളിമാനൂർ വർത്തൂർ സ്വദേശി അപ്പുക്കുട്ടൻ(75) ആണ് പരുക്കേറ്റത്. ആക്രമിച്ച പന്നി കിണറ്റിൽ വീണു. ഉച്ചക്ക് രണ്ടു മണിയോടെ വീട്ടുമുറ്റത്തെ കിണറിനരുകിൽ നിന്നിരുന്ന അപ്പുക്കുട്ടനു നേരെ പന്നി പാഞ്ഞെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പുകുട്ടൻ ഇടിയേറ്റു വീഴുകയും മുറ്റത്തെ കിണറിന്റെ കൈവരി തകർത്ത് പന്നി കിണറ്റിൽ വീഴുകയും ചെയ്തു. ആക്രമണത്തിൽ അപ്പുക്കുട്ടന്റെ അടിവയറിനു താഴെ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോയി. പന്നി കിണറിൽ വീണ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം വേനൽ കടുത്തതോടെ വീടുകൾക്കുള്ളിലും കിണറ്റിലും പാഴ്വസ്തുക്കൾ കൂട്ടിയിടുന്നിടങ്ങളിലും പാമ്പുകൾ അഭയം തേടുന്നത് വർധിക്കുന്നു എന്ന വാർത്തയാണ് ഇന്നലെ തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് പുറത്തുവന്നത്. ഇതോടെ ജനങ്ങളും ഇപ്പോൾ ഭീതിയിലാണ്. തിങ്കളാഴ്ച രാവിലെ വെള്ളനാട് ഭാഗത്ത് നിന്ന് രണ്ട് മൂർഖൻ പാമ്പുകളെയാണ് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ശാസ്ത്രീയമായി പിടികൂടി കാട്ടിൽവിട്ടത്. കഴിഞ്ഞദിവസങ്ങളിൽ ആര്യനാട്, കോട്ടക്കകം, ഉഴമലക്കൽ, നെടുമങ്ങാട്, പാലോട് എന്നിവങ്ങളിൽ നിന്ന് പെരുമ്പാനെയും മൂർഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാർ എത്തി പിടികൂടിയിരുന്നു. പാലോട് റെയിഞ്ചിന് കീഴിൽ മാടൻ കരിക്കകം നാല് സെന്‍റ് കോളനിയിൽ രതീഷിന്‍റെ പുരയിടത്തിൽ നിന്നാണ് പാലോട് ആർ ആർ ടി അംഗങ്ങൾ രാജവെമ്പലയെ പിടികൂടിയത്. ഇന്നലെ വെള്ളനാട്, പുനലാൽ, വെഞ്ഞാറക്കുഴി, ശശിയുടെ വീടിനുളള്ളിൽ നിന്നാണ് ആദ്യ മൂർഖനെ പിടികൂടിയത്. തൊട്ടടുത്ത് പുനലാൽ, ചരുവിള വീട്ടിൽ, ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് മറ്റൊരു മൂർഖനെ സാഹസികമായി പിടികൂടിയത്. പരുത്തിപ്പള്ളി, റേഞ്ച് ഓഫീസിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിന്‍റെ ആർ ആർ ടി അംഗവും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയാണ് രണ്ട് പാമ്പുകളെയും വലയിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam