
ഇടുക്കി : ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം. ചെല്ലാദുരൈയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അരി കൊമ്പനെന്നറിയപ്പെടുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. അർധരാത്രിക്കു ശേഷമാണ് ഒറ്റയാൻ ജനവാസ മേഖലയിലേക്ക് എത്തിയത്. രാത്രി മുതൽ കനത്ത മഴയും കാറ്റുമായിരുന്നു. വീടിന്റെ മേൽക്കൂര തകർന്ന ശബ്ദം കേട്ട് ചെല്ലാദുരൈയും ഭാര്യ പാപ്പായും മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി അടുത്ത വീട്ടിൽ അഭയം തേടി. വീടിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായും തിന്ന ഒറ്റയാൻ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെല്ലാദുരൈയെയും കുടുംബത്തെയും പഞ്ചായത്ത് അധികൃതർ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും.
മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്‌സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനോ കഴിയുന്നില്ല. വനപാലകരെ സംഭവം അറിയിച്ചെങ്കിലും അവര്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഒറ്റതിരിഞ്ഞെത്തിയ കാട്ടാന വെയിന്റിംങ്ങ് ഷെഡ്ഡിന് സമീപത്തെ വ്യാപാരസ്ഥാപനം നശിപ്പിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് വിനോദിന്റെ കട കാട്ടാനകള്‍ തകര്‍ക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam