
അട്ടപ്പാടി: അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം. താവളം മുള്ളി റോഡിലാണ് ആനക്കൂട്ടം എത്തിയത്. ഭവാനി പുഴയിൽ നിന്ന് വെള്ളംകുടിക്കാൻ എത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷം മടങ്ങുകയായിരുന്നു. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേർ തലനാരിഴക്കാണ് ഒറ്റയാന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. 80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. മനുഷ്യ- മൃഗ സംഘർഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ ആയുസ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം ഭക്ഷണം തേടി കാടുവിട്ടിറങ്ങുമ്പോൾ അപകടങ്ങൾ പതിവ്. ഗണ്യമായ രീതിയൽ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്.
അതേസമയം സംസ്ഥാനത്ത് ആനകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. നാട്ടാനകളുടെ എണ്ണം 10 വര്‍ഷത്തിനിടയിൽ 600ൽ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോക ഗജ ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് വനം വകുപ്പ് ആനയൂട്ട് സംഘടിപ്പിച്ചിരുന്നു. കോടനാട് അഭയാരണ്യത്തിൽ എഴ് ആനകള്‍ക്കാണ് ആനയൂട്ടില്‍ ഭക്ഷണം നല്‍കിയത്. സുനിത, ആശ, പാർവതി, അഞ്ജന, ഹരിപ്രസാദ്, പീലാണ്ടി ചന്ദ്രു എന്നിവരാണ് ആനയൂട്ടിൽ പങ്കെടുത്തത്.
കുളിപ്പിച്ച് ഒരുക്കിയാണ് ഇവരെ പാപ്പാന്മാര്‍ അഭയാരണ്യത്തിലെ കെട്ടുംതറയ്ക്ക് സമീപത്തേക്ക് കൊണ്ടുവന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച സ്ഥലത്ത് റേഞ്ച് ഓഫീസർ നിലവിളക്ക് കൊളുത്തിയാണ് ആനയൂട്ട് ചടങ്ങുകൾ ആരംഭിച്ചത്. ആനകൾക്ക് ആദ്യം ചോറ് ഉരുളകൾ നൽകി. പിന്നാലെ ഗോതമ്പ് റാഗി ശർക്കര എന്നിവ അടങ്ങുന്ന വലിയ ഉരുളകളും ഓരോ ആനകൾക്കും കൊടുത്തു. പൈനാപ്പിൾ, ഏത്തപ്പഴം, വെള്ളരിക്ക, തണ്ണിമത്തൻ എന്നിങ്ങനെ പഴങ്ങളും അനയൂട്ടിന്റെ ഭാഗമായി ആനകള്‍ക്ക് നൽകി. 7 ആനകൾ ഉള്ള അഭയാരണ്യത്തിൽ 6 ആനകളെയാണ് ആനയൂട്ടിൽ അണിനിരത്തിയത്. അഭയാരണ്യത്തിൽ എത്തിയ സഞ്ചാരികൾക്കും ആനയൂട്ട് ചടങ്ങുകൾ കൗതുകമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം