
മലക്കപ്പാറ / ഷോളയാര്‍: ഇന്നലെയാണ് പാഞ്ഞടുത്ത കാട്ടുകൊമ്പനില്‍ നിന്നും രക്ഷപ്പെടാനായി സ്വകാര്യ ബസ് ഡ്രൈവര്‍ എട്ട് കിലോമീറ്ററോളും ബസ് പിന്നോട്ടെടുത്ത വാര്‍ത്ത വന്നത്. അതിന് പിന്നാലെ ഇന്ന് രാവിലെയും ഷോളയാര്‍ - മലക്കപ്പാറ റൂട്ടില്‍ കബാലി ഇറങ്ങി. ഇതുവഴി പോയ വാഹനങ്ങള്‍ ഇതേ തുടര്‍ന്ന് ഏറെ ദൂരം പിന്നോട്ട് ഓടിക്കേണ്ടിവന്നു. ഏതാണ്ട് അര മണിക്കൂറോളം 'കാബാലി' റോഡില്‍ തന്നെ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും വനം വകുപ്പും ഈ കാട്ടാനയെ 'കബാലി' എന്നാണ് വിളിക്കുന്നത്. ഷോളയാര്‍ മേഖലയിലാണ് കബാലിയുടെ വിഹാര കേന്ദ്രം. ആതിരപ്പള്ളിയില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാറി മലക്കപ്പാറയ്ക്ക് സമീപം ഷോളയാറിന്‍റെ വൃഷ്ടിപ്രദേശത്താണ് ഇപ്പോള്‍ കബാലി നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്നലെ ആനക്കയം വരെ ബസിനെ പിന്തുടര്‍ന്ന കബാലി. ഇന്ന് വാഹനങ്ങള്‍ക്ക് നേരെ ഏതാണ്ട് ഷോളയാര്‍ പവര്‍ ഹൗസ് റോഡ് വരെ പിന്തുടര്‍ന്നു. ഇതിന് ശേഷം കബാലി പവര്‍ ഹൗസ് റോഡിലേക്ക് കയറിപ്പോയി. കബാലി വഴി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് മലക്കപ്പാറയില്‍ നിന്ന് തെയില കയറ്റിവന്ന ലോറി ഉള്‍പ്പടെ വഴിയില്‍ കുടുങ്ങി. ലോറി, ബസ്, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. രാവിലെ ആറ് മണി മുതലാണ് ഇതുവഴിയുള്ള ഗതാഗതം തുടങ്ങുക. ഈ സമയമാണ് പ്രധാനമായും ആന റോഡിലിറങ്ങുന്നത്. കബാലി വാഹനങ്ങള്‍ക്ക് നേരെ വരുന്ന നിരവധി വീഡിയോകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.
ഇന്നലെ ബസിന് നേരെ കബാലി പാഞ്ഞ് വന്നതിനെ തുടര്‍ന്ന്, നിറയെ യാത്രക്കാരുമായെത്തിയ ബസ് എട്ട് കിലോമീറ്ററോളം പുറകോട്ടോടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അംബുജാക്ഷന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കബാലി നേരത്തെയും വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നരാടന്‍ ദിവസങ്ങളില്‍ കബാലിയുടെ സാന്നിധ്യം റോഡിലുണ്ട്. രണ്ടാഴ്ച മുമ്പ് വനം വകുപ്പിന്‍റെ വണ്ടി കബാലി അടിച്ചു തകര്‍ത്തിരുന്നു. പിന്നാലെ അമ്പലപ്പാറ വൈദ്യുതി നിലയത്തിന് നേരെയും ആക്രമണമുണ്ടായി. മദപ്പാടിലായതിനാലാണ് കാട്ടാനയ്ക്ക് അക്രമണ വാസന കൂടുതലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. പ്രദേശത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് സുരക്ഷയോരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.
കൂടുതല്‍ വായനയ്ക്ക്: 'കബാലി ഡാ'; പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് പിന്നോട്ടെടുത്തത് എട്ട് കിലോമീറ്റര്‍ !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam