
ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ വീണ്ടും ദൗത്യ മേഖലയിൽ ഇറങ്ങി അരിക്കൊമ്പൻ. വൈകീട്ട് മൂന്നരയോടെ അരിക്കൊമ്പനും മറ്റ് മൂന്ന് ആനകളും എത്തിയത്. താത്കാലിക റേഷന്‍ കട ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്താണ് നിലവില്‍ ആനയുള്ളത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാനയെ കൂട്ടിലാക്കാൻ വനം വകുപ്പ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രില്‍ നാളെ നടത്തില്ല. കോടതി വിധി നാളെ അനുകൂലമാണെങ്കില്‍ മറ്റന്നാള്‍ രാവിലെ നാല് മണി മുതല്‍ ദൗത്യം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിക്കും.
പതിനെട്ട് വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻ്റെ ആക്രമണത്തിൽ തകർന്നത്. 2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. കാട്ടാനയുടെ ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരുക്കേറ്റു. അരിക്കൊമ്പൻ്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെൻ്റർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്.
ആനയിറങ്കൾ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ പലതവണയാണ് അരിക്കൊമ്പൻ തകർത്തത്. പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല. വീട്ട് നമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിൻ്റെയും നാട്ടുകാരുടെയും പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam