
അതിരപ്പള്ളി: തുടർച്ചയായ മൂന്നാം ദിവസവും അതിരപ്പള്ളിയിൽ കാട്ടുകൊമ്പൻ കബാലിയുടെ പരാക്രമം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. കബാലിയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഇടപെട്ടതിനേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കബാലിയെ റോഡിൽനിന്ന് നീക്കിയത്.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. തുടർച്ചയായ പരാക്രമം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വനം വകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മലക്കപ്പാറയിൽ എത്തിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.