മാസങ്ങളായി മലപ്പുറം അമരമ്പലം മേഖലയില്‍ ഭീതി പരത്തിയിരുന്ന കരടിയെ വനംവകുപ്പ് കെണിവെച്ച് പിടികൂടി. പൂര്‍ണ ആരോഗ്യവാനെന്ന് കണ്ടെത്തിയ ആറു വയസ്സുള്ള ആണ്‍കരടിയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

മലപ്പുറം: മാസങ്ങളായി അമരമ്പലം ടി കെ കോളനി പരിസരങ്ങളിലും ധര്‍മശാസ്താ ക്ഷേത്രമുറ്റത്തും ഭീതി പരത്തിയ കരടി ഇനി തൃശൂര്‍ പുത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ പുതിയ അതിഥി. വനം വകുപ്പ് ഒരുക്കിയ കെണിയില്‍ വീണ കരടിയെ പ്രത്യേക വാഹനത്തിലാണ് പുത്തൂരിലേക്ക് മാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്ന കരടി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് അമരമ്പലം സൗത്തിലെ ആര്‍ ആര്‍ ടി ക്യാമ്പി ലേക്ക് മാറ്റിയ കരടിയെ വനംവകു പ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം വിശദമായി പരിശോധിച്ചു. 

ആറു വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കരടി പൂര്‍ണ ആരോഗ്യവാനാണെന്ന് കണ്ടെത്തി. നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ജി ധനിക് ലാല്‍, കാളികാവ് റേഞ്ച് ഓഫിസര്‍ പി രാജീവ് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കരടിയെ മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. വനം വകുപ്പിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചതോടെ ഞായറാഴ്ച വൈകീട്ടോടെ തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന കരടിയെ സുരക്ഷിതമായി മാറ്റാനായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും. കരടിയെ യാത്രയാക്കാന്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അഫീഫ, മാമ്പൊയില്‍ വാര്‍ഡ് അംഗം റീന ബാബു, ചക്കിക്കുഴി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എത്തിയിരുന്നു.