
മാന്നാർ: ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഉറിയടിക്കിടെ, നിലത്തുവീണ മിഠായി എടുത്തതിൻ്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയെയും സഹോദരനെയും മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ചെന്നിത്തല നാമ്പോഴിൽ പ്രമോദ് (43), ചെന്നിത്തല ഐശ്വര്യ വീട്ടിൽ ബിനു (47), കാരാഴ്‌മ വാരോട്ടിൽ സജി (35), കാരാഴ്‌മ പൗവ്വത്തിൽ സുനിൽകുമാർ (43) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല കാരാഴ്‌മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
ഉറിയടിയിൽ പൊട്ടി താഴെ വീണ മിഠായി എടുക്കുന്നതിനിടെ യുവതിയുടെ സഹോദരനെയും സുഹൃത്തുക്കളെയും പ്രതികൾ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ എത്തിയപ്പോഴാണ് പ്രതികൾ യുവതിയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ച പ്രതികൾ യുവതിയുടെ ഷാൾ വലിച്ചുകീറുകയും ഇടതു കൈയിൽ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മാന്നാർ സി.ഐ ഇ.അജീബിന്റെ നിർദേശപ്രകാരം മാന്നാർ എസ് എച്ച് ഒ അജിതിന്റെ നേതൃത്വത്തിൽ എസ് ഐ പ്രദീപ് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, കൃഷ്ണകുമാർ, സി പി ഒ സുമേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam