കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വെയിറ്റിങ് ഹാളിൽ നിന്ന് യാത്രക്കാരിയുടെ സ്വർണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനിയായ ബോബിത ദാസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, തൊണ്ടിമുതൽ സഹിതം ഇവരെ പിടികൂടുകയായിരുന്നു.

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിങ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനിയെ റെയിൽവേ പോലീസ് പിടികൂടി. അസം ഡിബ്രൂഗഡ് സ്വദേശിനി ബോബിത ദാസാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലെ വെയിറ്റിങ് ഹാളിൽ വെച്ച് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയുടെ മോതിരമാണ് കവർന്നത്.

യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് റെയിൽവേ പോലീസ് സംഘം വെയിറ്റിങ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിൽ കാരന്തൂർ മൊണാട് ഹോട്ടലിന് സമീപത്ത് വെച്ച് തൊണ്ടിമുതൽ സഹിതം ബോബിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനീഷ്, വിമല, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ്, സി.പി.ഒമാരായ അഖിലേഷ്, റന്യ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബോബിതയെ റിമാൻഡ് ചെയ്തു.