പത്തനംതിട്ട ഇലവുംതിട്ടയിൽ ബാർ ഹോട്ടലിന്‍റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.

പത്തനംതിട്ട: പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഓമല്ലൂർ മഞ്ഞിനിക്കര റബ്ബർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ശ്രീരാഗ് (19) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്‍റെ പാർക്കിങിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും 30,000 രൂപയും പ്രതികൾ കവർന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു മോഷണം.

മെഴുവേലി സ്വദേശിയുടെ ഓട്ടോറിക്ഷയിലെ സ്വർണവും പണവുമാണ് കവർന്നത്. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്ന് രാത്രി 10 മണിയോടെ തന്നെ രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളുടെ വീട്ടിൽ നിന്ന് തന്നെ മോഷ്ടിച്ചെടുത്ത സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു. ഇലവുംതിട്ട സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ ആർ, പൊലീസ് ഉദ്യോഗസ്ഥരായ നവീൻ എൻ, വിഷ്ണുരാജ് ആർ, അനന്ദു എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.