
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതിയുടെ മരണം ചികിത്സാ പിഴവുകൊണ്ടാണെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനീഷയുടെ പ്രസവം.
എന്നാൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. എന്നാൽ വിനീഷയുടെ രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
കുഞ്ഞിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
Read more: കോഴിക്കോട്ട് 15- കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22-കാരി അറസ്റ്റിൽ
അതേസമയം, നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയത്.
വർഷങ്ങളായി ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഇഞ്ചക്ഷൻ എടുത്ത നവദേവിനോട് വീട്ടിൽ വിശ്രമിക്കുവാൻ അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോവുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങി പരിശീലനത്തിനിടെ പെട്ടന്ന് നവദേവിനെ കാണാതാവുകയായിരുന്നു.