
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്നും അപായപ്പെടുത്തിയതിന് പിന്നിൽ സുഹൃത്ത് ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിക്കുന്നു. സുഹൃത്ത് ആദ്യം ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേരെന്ന് മാറ്റിപ്പറഞ്ഞു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തുകയും ചെയ്തു.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാർട്ട്മെന്റിലാണ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മംഗളൂരുവിൽ ബീ ഫാം വിദ്യാർഥിയായ ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാൽ ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)