മണ്ണാർക്കാട് കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ പൂച്ചയെ യുവതി മോഷ്ടിച്ചു, സിസിടിവി ദൃശ്യം സഹിതം ഉടമയുടെ പരാതി

By Web TeamFirst Published Feb 3, 2023, 10:10 PM IST
Highlights

നഗര മധ്യത്തിൽ നിന്ന് യുവതി പൂച്ചയെ മോഷ്ടിച്ചു. സിസിടിവി ദൃശ്യം സഹിതം  ഉടമ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി

മണ്ണാർക്കാട്: നഗര മധ്യത്തിൽ നിന്ന് യുവതി പൂച്ചയെ മോഷ്ടിച്ചു. സിസിടിവി ദൃശ്യം സഹിതം  ഉടമ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  പുല്ലിശ്ശേരി സ്വദേശി താഴത്തെ കല്ലടി ഉമ്മറാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. 20,000 രൂപ വിലവരുന്ന പൂച്ചയെ ജനുവരി 24 നാണ് മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസത്തു നിന്ന് യുവതി പിടിച്ചു കൊണ്ടുപോയത്. 

പേർഷ്യൻ ഇനത്തിൽ പെട്ട  പൂച്ചയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയിൽ ഇരിക്കുന്നതിനിടെയാണ്  പൂച്ച പുറത്തേക്കിറങ്ങിയത്. ഈ സമയം  യുവതി പൂച്ചയെ പിടികൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റു കടക്കാർ പറഞ്ഞപ്പോൾ അവിടെ കൊടുക്കാമെന്ന് പറഞ്ഞ യുവതി പൂച്ചയെയും കൊണ്ടു കടന്നു കളഞ്ഞു. 

എറണാകുളത്തു നിന്നാണ് പൂച്ചയെ വാങ്ങിയത്. കൊണ്ടു പോയവർ തിരിച്ചു തരുമെന്ന പ്രതീക്ഷിച്ചാണ് പരാതി നൽകാൻ വൈകിയതെന്ന് ഉമ്മർ പറഞ്ഞു. സ്ത്രീകളെന്ന പരിഗണന നല്കിയാണ് സി സി ടി വി ദൃശ്യം ഇത് വരെ പുറത്ത് വിടാതിരുന്നതെന്നും പൂച്ചയുടെ ഉടമ വ്യക്തമാക്കി. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

Read more:  മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്: എട്ട് ടിപ്പര്‍ ലോറികൾ പിടികൂടി

അതേസമയം,  കൊച്ചിയിൽ നിന്ന് ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടിക്കുട്ടിയെ പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാസിത്തിന് വിട്ട് നൽകി. കേസിൽ രണ്ട് കർണ്ണാടക സ്വദേശികളെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ് എൻജിനീയറിംഗ് വിദ്യാർ‍ത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയിൽ നിന്നും തീറ്റവാങ്ങിയിരുന്നു. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

click me!