
കലവൂർ: ജോലിയിൽ നിന്നു യുവതിയെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ കടയുടമയെ ഗുണ്ടാസംഘം കടയിൽ കയറി വെട്ടിപ്പരുക്കേൽപിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കസ്തൂർബ ജംക്ഷന് സമീപം വെളിയിൽ വീട്ടിൽ മാർട്ടിൻ വി സർജോനാണ് (57) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ 3 പേരെ പ്രതികളാക്കി വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. പൊള്ളേത്തൈ ജനതാ മാർക്കറ്റ് സ്വദേശി ശ്രീകുമാർ, രാജേഷ് എന്നിവരെയും കണ്ടാലറിയാവുന്ന മറ്റൊരാളെയുമാണു പ്രതി ചേർത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മാർട്ടിന്റെ വീടിനോട് ചേർന്നുള്ള പലചരക്ക്, പെയിന്റ് കടയിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു. പലവ്യഞ്ജനങ്ങളും പണവും ഇവർ പതിവായി മോഷ്ടിക്കുന്നതായാണ് ഉടമയുടെ പരാതി. ഇതിന്റെ പേരിലാണ് പിരിച്ചുവിട്ടത്. എന്നാൽ നഷ്ടപരിഹാരമായി 50, 000 രൂപ ആവശ്യപ്പെടുകയും ഇതു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ യുവതിയുടെ ഭർത്താവ് ഗുണ്ടകളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് ഇരുമ്പുവടിക്ക് അടിയേൽക്കുകയും ശരീരത്തിൽ വെട്ടേൽക്കുകയും ചെയ്ത മാർട്ടിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കടയിലെ സി സി ടി വിയിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്ന് എസ് ഐ കെ ആർ ബിജു പറഞ്ഞു.
വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍
അതേസമയം ആലപ്പുഴയില്‍ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര എസ് ഐ റിയാസിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam