
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവരെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഏറെ വൈകിയിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ആധുനിക ചികിത്സാ രീതിയിലേക്ക് മാറാന്‍ ഈ ചികിത്സാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ ഹാജറയോട് നിര്‍ദേശിച്ചില്ല. തിരൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇവര്‍ യുവതിക്ക് അയച്ച ഫോണ്‍ സന്ദേശങ്ങളിലെല്ലാം ആധുനിക ചികിത്സാ രീതിയെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വടകര എംപി ഷാഫി പറമ്പിലിന് പരാതി നനല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുവാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam