പ്രിയദര്‍ശിനിയിലേക്ക് വരൂ പലതരം 'ചായ'കളെക്കുറിച്ചറിയാം

By Web TeamFirst Published Dec 27, 2018, 10:45 PM IST
Highlights

3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എസ്‌റ്റേറ്റിന്റെ മുഴുവന്‍ പ്രകൃതിരമണീയതയും ഉപയോഗിച്ചുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി പ്ളാന്‍റേഷന്‍ ടൂര്‍ ഒരുക്കും. 

കല്‍പ്പറ്റ: 3000 അടി ഉയരത്തിലുള്ള ചായത്തോട്ടത്തില്‍ തണുപ്പ് ആസ്വാദിച്ച് ട്രക്കിങ് നടത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇനി അതു പോരെങ്കില്‍ പല രുചികളില്‍ നല്ല ഒന്നാന്തരം ചായ കുടിക്കാന്‍ ഇഷ്ടമാണോ. ഇതാ മാനന്തവാടിയിലെ പ്രിയദര്‍ശിനി തേയിലത്തോട്ടം വിനോദസഞ്ചാരികള്‍ക്കായി ഒരുങ്ങി നില്‍പ്പുണ്ട്. 

സംസ്ഥാനത്തെ ആദിവാസിവിഭാഗങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങളിലൊന്നാണിത്. വയനാട് സബ് കലക്ടര്‍ മാനേജിങ് ഡയറക്ടറായ മാനന്തവാടി ട്രൈബല്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് കീഴിലാണ് എസ്‌റ്റേറ്റിന്റെയും വയനാട് ടീ കൗണ്ടിയുടെയും പ്രവര്‍ത്തനം. 

അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രിയദര്‍ശിനിയെ കരകയറ്റാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന ജില്ലയുടെ പുനര്‍നിര്‍മാണത്തിന് വിനോദസഞ്ചാര മേഖലയെ ഉപയോഗപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എസ്‌റ്റേറ്റിന്റെ മുഴുവന്‍ പ്രകൃതിരമണീയതയും ഉപയോഗിച്ചുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി പ്ളാന്‍റേഷന്‍ ടൂര്‍ ഒരുക്കും. 

തേയില ഏങ്ങനെ ചായപ്പൊടിയാക്കി മാറ്റുന്നുവെന്നതും പലതരത്തിലുള്ള ചായകള്‍ രുചിച്ചുനോക്കാനുമുള്ള അവസരവും ഉണ്ട്. ഇതിന് പുറമെ ഫാക്ടറി ടൂര്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള ട്രക്കിങ്, തേയില തോട്ടങ്ങളിലൂടെയുള്ള സൈക്ലിങ്ങ് എന്നിവ സഞ്ചാരികള്‍ക്കായി ഒരുക്കും. താമസസൗകര്യത്തിനായി ഒമ്പതുമുറികള്‍ സജ്ജീകരിക്കും. 

ഇതിനായി എസ്‌റ്റേറ്റില്‍നിലവിലുള്ള ടീ കൗണ്ടി കൂടാതെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പാകത്തില്‍ പുതുതായി നിര്‍മിച്ച ട്രീ ഹൗസ് എന്നിവ പ്രയോജനപ്പെടുത്തും. സഞ്ചാരികള്‍ക്ക് ടെന്റടിച്ച് താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമായതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇവിടെയത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രകൃതിയെ തകര്‍ക്കാത്ത തരത്തിലുള്ള വിനോദസഞ്ചാരമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി ടി പി സി മെമ്പര്‍ സെക്രട്ടറി ബി ആനന്ദ് പറഞ്ഞു.


 

click me!