
ചേർത്തല: അയൽവാസികളായ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലാണ് സംഭവം. പള്ളിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (24), തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർസെക്കന്ററി വിദ്യാർത്ഥിനി എലിസബത്ത് എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ കണ്ടെത്തിയത്. ഇവർ രണ്ട് പേരും സുഹൃത്തുക്കളാണ് എന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും വീടിന് സമീപം തന്നെയുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ ദുരൂഹത മാറുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. ഇവർ അയൽവാസികൾ ആണ്. ഇവർക്കിടയിൽ പ്രണയമുണ്ട് എന്ന കാര്യത്തിൽനാട്ടുകാർക്കും കൃത്യമായ ഉത്തരമില്ല.
ശനിയാഴ്ച വൈകിട്ടാണ് അനന്തകൃഷ്ണനെ കാണാതാകുന്നത്. പോലീസിൽ പരാതി നൽകിയ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ വച്ച് ചെങ്ങണ്ട പാലത്തിന് വടക്കുവശം പെട്രോൾ പമ്പിനും വടക്ക് ആളൊഴിഞ്ഞ പുരയിടത്തിലെ പഴയ കൊപ്ര ഷെഡിൽ ഇവരെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു ചേർത്തല എ. എസ്. പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവാവും, വിദ്യാർത്ഥിനിയും മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പെൺ കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അനന്തകൃഷ്ണൻ തൂങ്ങിയ നിലയിലും, പെൺകുട്ടി താഴെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. ഇതാണ് ബന്ധുക്കളിൽ ദുരൂഹത ഉണ്ടാക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam