
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമ്മൂല ചന്ദ്ര ഭവനിൽ ഷീജയുടെയും ചന്ദ്രൻ്റെയും മകൻ എസ്.ദീപു ചന്ദ്രൻ(28) ആണ് മരിച്ചത്. 2014ൽ ആയിരുന്നു അപകടം. അന്ന് ദീപുവിന് 17 വയസായിരുന്നു പ്രായം. ബന്ധു ഓടിച്ചിരുന്ന ബൈക്കിൻ്റെ പിന്നിലിരുന്നു സഞ്ചരിക്കുകയായിരുന്നു ദീപു. കോവളം മുട്ടയ്ക്കാട് ഭാഗത്ത് വച്ച് വാഹനം നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. തുടർന്ന് ഓടയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
വാഹനം ഓടിച്ചിരുന്ന ബന്ധു നിസാര പരിക്കുകളോടെ അപകടത്തിൽ രക്ഷപ്പെട്ടിരുന്നു. എന്നാൽ ദീപുവിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും ശരീരത്തിലാകെയും പരുക്കേറ്റ ദീപുവിനെ ഏറെ നാൾ ആശുപത്രിയിൽ ചികിത്സിച്ചു. പിന്നീട് വർഷങ്ങളോളം വീട്ടിലും കിടപ്പിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഓർമ ഭാഗികമായി നഷ്ടപ്പെട്ടു.
മകൻ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഫിക്‌സ് വന്നത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.