
മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് ഹരികൃഷ്ണന്‍ കീച്ചേരിക്കടവിലെത്തിയത്.
സുഹൃത്തായ ഡോണിന്‍റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണന്‍. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന്‍ ബൈക്കില്‍ നിന്നു വീണു. വസ്ത്രങ്ങള്‍ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ആളായിരുന്നു ഹരികൃഷ്ണന്‍. എന്നാല്‍ ആറ്റില്‍ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്‌കൂബാ ടീമും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: ജയകൃഷ്ണൻ.
അതേസമയം, നാടിനെ കണ്ണീരിലാഴ്ത്തി ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയും മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കല്‍ ജീവന്റെ മകന്‍ ജിഷ്ണു (17) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലയ്ക്ക് സമീപത്തെ പെരുംകുളത്തില്‍ ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടം നടന്നത്. പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു, ഒരു കിലോമീറ്ററോളം അകലെയുള്ള പെരുംകുളത്തില്‍, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതാണ്. മുങ്ങിത്താണ ജിഷ്ണുവിനെ പരിസരവാസികളും മറ്റും ചേര്‍ന്ന് കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അമ്മ: ജീവ. സഹോദരന്‍: ജിതിന്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam