
തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. തിരുവനന്തപുരം അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയാണ് മരിച്ച അൻസർ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam