
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മാലിന്യം നിക്ഷേപിച്ച യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം മുറിയനാൽ ഭാഗത്ത് ബൈക്കിന്റെ സീറ്റ് കവർ, ടാങ്ക് കവർ എന്നിവ നിർമിച്ചു വില്പന നടത്തുന്ന മുക്കം അഗസ്ത്യൻ മുഴി നാനക്കണ്ടി ആർ. രവിയെ (30) ആണ് അറസ്റ്റ് ചെയ്തത്. പിഴയോടൊപ്പം ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടെ പേരിലുള്ളത്. ചുരം ഭാഗത്ത് വനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കൂടുതൽ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ അറിയിച്ചു.
അതിനിടെ വീട്ടുടമ വിറ്റ പ്ലാസ്റ്റിക്ക്, ഇതര മാലിന്യങ്ങൾ, ആക്രി സാധനങ്ങൾ വാങ്ങിയയാൾ വഴിയിൽ തള്ളിയ സംഭവത്തിൽ നടപടിയുമായി പഞ്ചായത്ത്. 10,000 രൂപ പിഴയടക്കുവാൻ പഞ്ചായത്ത് വീട്ടുടമയ്ക്ക് നോട്ടീസ് നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് റോഡിരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത്. ബുധനൂർ പഞ്ചായത്തിൽ താമസിക്കുന്ന കല്ലു വിളിയിൽ കെ ജെ തോമസിനാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്.
എന്നാൽ ആക്രി വിലയ്ക്ക് ഫോട്ടോസ്റ്റാറ്റ് മിഷൻ അടക്കമുള്ള സാധനങ്ങൾ ചെങ്ങന്നൂർ സ്വദേശിക്ക് കൈമാറിയിരുന്നു. ആക്രിസാധനങ്ങൾ വാങ്ങിയ ആൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടുടമ അറിയാതെ മാന്നാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കൊണ്ട് തള്ളുകയായിരുന്നു . നോട്ടീസ് കൈപ്പറ്റിയ കെ ജെ തോമസ് വാങ്ങിയ ആളെ തെരഞ്ഞുപിടിച്ച് പഞ്ചായത്തിൽ കൊണ്ടുവന്ന പിഴ തുക അടപ്പിച്ചു. മാലിന്യം നിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയ വ്യക്തിക്ക് പിഴ തുകയുടെ 25 ശതമാനം പാരിതോഷികം നൽകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
Read More : രാത്രി പ്രസവവേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ്; പെൺകുഞ്ഞിന് ജന്മം നൽകി അതിഥി തൊഴിലാളി