
തൃശൂർ: ലോൺ വാഗ്ദാനം ചെയ്ത് ആലപ്പാട് സ്വദേശിയിൽ 4.5 ലക്ഷത്തോളം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ആലുവ തൈക്കാട്ടുകര മണ്ണച്ചേരി സ്വദേശി താഴംവീട്ടിൽ പ്രിവൽ കൃഷ്ണ (22) ആണ് അറസ്റ്റിലായത്. ലെൻ്റട്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി 4.44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആലപ്പാട് പുറത്തൂർ സ്വദേശി ആണ് തട്ടിപ്പിനിരയായത്. വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് കഴിഞ്ഞ ജൂൺ 25 മുതൽ ജൂലൈ 1 വരെയുള്ള ദിവസങ്ങളിൽ വാട്ട്സാപ്പ് വഴി ബന്ധപ്പെട്ട് അരുണിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും മറ്റും പല തവണയായി 4,44,604 രൂപ അയച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. അരുൺ അയച്ച പണത്തിൽ നിന്ന് 70,000 രൂപ പ്രവിൽ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് വഴി പിൻവലിച്ചതായി കാണപ്പെട്ടതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. എസ് ഷാജൻ, എസ് ഐ കെ .എസ് സുബിന്ദ്, എ.എസ്. ഐ ജോയ് തോമസ്, സീനിയർ സി.പി.ഒ സിന്റി, സി.പി.ഒമാരായ റിൻസൻ, അൻവർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.