
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ വെച്ച് 17 വയസ്സുകാരന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ച പ്രതി ടൗൺ പോലീസിന്റെ പിടിയിലായി. സൗത്ത് ബീച്ച് ചാപ്പയിൽ ഷഫീക്ക് മൻസിലിൽ അറഫാൻ ആണ് ടൗൺ പോലീസിന്റെ പിടിയിലായത് . ഈ മാസം പത്താം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം.
മാനാഞ്ചിറ സ്‌ക്വയറിൽ ഇരിക്കുകയായിരുന്ന ചക്കുംകടവ് സ്വദേശിയായ പതിനേഴുകാരനെ പ്രതി അക്രമിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തുകയായിരുന്നു. 25000 രൂപ വില വരുന്ന ഐ ഫോൺ ആണ് ഇയാൾ പിടിച്ചുപറി നടത്തിയത്. പരാതിക്കാരനിൽ നിന്നും പ്രതിയുടെ അടയാള വിവരങ്ങൾ മനസിലാക്കിയ ടൗൺ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ രണ്ടു വർഷത്തിനിടയിൽ ചേവായൂർ, പന്നിയങ്കര, കസബ,ടൗൺ എന്നീ സ്റ്റേഷനുകളിൽ ആയി 13 ഓളം കേസുകൾ നിലവിലുണ്ട്. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജയശ്രീ . എസ്, അബ്ദുൾ സലീം.വി. വി,സീനിയർ സിപി ഒ മാരായ സജേഷ് കുമാർ, നജീബ്. സി പി ഒ മാരായ വിജേഷ്, അനൂജ്, ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസ് ഒരു അന്തർ സംസ്ഥാന മോഷ്ടാവിനെയും പിടികൂടിയിട്ടുണ്ട്. തിരുവല്ല ആഞ്ഞിലത്താനം ,പരുത്തിക്കാട് മണ്ണിൽ, സന്ധ്യഭവനം, സന്തോഷ് എന്ന ഹസ്സൻ സന്തോഷ് ആണ് പിടിയിലായത്. നടക്കാവ് പൊറ്റങ്ങാടി റോഡിലെ മറിയാബിയുടെ വിടിൻ്റെ ജനൽ അഴികൾ തകർത്ത് അകത്ത് കയറി, സ്റ്റീൽ അലമാര കുത്തിപ്പൊളിച്ച് ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണവും, 25000 രൂപയും കവർന്ന കേസിലെ പ്രതിയാണ് ഇയാള്‍.
കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര ഷൊർണ്ണൂർ ,പയ്യന്നൂർ തുടങ്ങി കേരളത്തിൻ്റെ പല ഭാഗങ്ങളിലും കടകൾ കുത്തിതുറന്നും, ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി തകർത്തും പണവും സ്വർണ്ണവും കവർന്ന കേസിസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പോൾ മുത്തൂറ്റ് വധക്കേപ്പിൽ മൂന്ന് വർഷം ജയിൽ ശിക്ഷ 16-ാം പ്രതിയായ ഇയാൾ അനുഭവിച്ചിട്ടുണ്ട് .ഒന്നര വർഷമായി കോഴിക്കോടിൻ്റെ പല ഭാഗങ്ങളിൽ ഒളിച്ച് താമസിക്കുന്ന ഇയാൾ നഗരത്തിൽ നടന്ന പല മോഷണക്കേസുകളിലും ഉൾപ്പെട്ടതായി സംശയമുണ്ട്.
ജൂൺ രണ്ടിന് രാത്രി നടത്തിയ കളവിന് ശേഷം നഗരത്തിൽ പല വേഷങ്ങളിൽ ഒളിച്ച് താമസിച്ച് വന്ന പ്രതിയെ സി.സി.ടി വി കളുടെയും സൈബർ സെല്ലിൻ്റെയും സഹായത്താൽ നടക്കാവ് ഇൻസ്പെക്ടറായ അലവി.സി. യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, ശ്രീഹരി, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam