
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വാഹനങ്ങള്‍ വിലക്ക് വാങ്ങി മുഴുവന്‍ തുകയും നല്‍കാതെ വഞ്ചിച്ച യുവാവ് പിടിയില്‍. കല്ലൂര്‍ നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയില്‍ ബത്തേരി മണിച്ചിറ പുത്തന്‍പീടികയില്‍ വീട്ടില്‍ ഹിജാസുദ്ദീന്‍ (31)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചെറിയ തുക അഡ്വാന്‍സ് നല്‍കി വാഹനം കൈക്കലാക്കിയ ശേഷം ബാക്കി പണം നല്‍കാതെ വഞ്ചിക്കുന്നതാണ് പ്രതിയുടെ രീതി.
മുലങ്കാവ്, മൈതാനിക്കുന്ന്, എറണാംകുളം സ്വദേശികളുടെ കാറുകളും ഇതുപോലെ വിലക്ക് വാങ്ങി ബാക്കി പണം നല്‍കാതെ വഞ്ചിച്ചതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 2023 ഡിസംബറിലാണ് നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന കാര്‍ 15000 രൂപ മാത്രം നല്‍കി ഹിജാസുദ്ദീന്‍ കൈക്കലാക്കുന്നത്. ബാക്കി മൂന്ന് ലക്ഷം രൂപയുടെ വാഹന ലോണ്‍ മൂന്ന് മാസത്തിനുള്ളില്‍ അടക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു കാര്‍ കൊണ്ടുപോയത്.
എന്നാല്‍ ഒരു ഇംഎം.ഐ മാത്രം അടച്ച ശേഷം ബാക്കി തുക അടക്കാതെ കാര്‍ കോഴിക്കോട് മുക്കം എന്ന സ്ഥലത്ത് വില്‍പ്പന നടത്തുകയായിരുന്നു. വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായിരുന്ന ഒ.കെ. രാംദാസ്, പി.എന്‍. മുരളീധരന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam