
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. കാറിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ യുവാവ് പിടിയിൽ. പെരുനെല്ലി ചന്തയ്ക്ക് സമീപം ടി സി 43/1718 പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (23) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബീമാപള്ളി ഈസ്റ്റ് വാർഡ് ബദരിയാ നഗർ ഭാഗത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രമോദിനെ പൊലീസ് തടഞ്ഞുനിർത്തി ഇയാൾ സഞ്ചരിച്ച മാരുതി ഒമിനി വാൻ പൊലീസ് പരിശോധിക്കുകയായിരുന്നു. കൂട്ടുപ്രതി അബ്ദുള്ള ഓടി രക്ഷപ്പെട്ടു. പൊലീസ് പരിശോധനയിലാണ് ഒമിനിയുടെ സീറ്റിന്റെ അടിയിലും പുറകുവശത്തും ഒളിപ്പിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തുന്നത്. ലഹരിയ്ക്കെതിരെ ശക്തമായ നടപടി തുടരുന്നതിന്‍റെ ഭാഗമായി തീരദേശ മേഖലയിലും പരിശോധന കര്‍ശനമായി നടന്ന് വരികയായിരുന്നു. ഇതിനിടെയാണ് തീരദേശ പ്രദേശം കേന്ദ്രീകരിച്ചും പരിശോധന തുടരുന്നതിനിടെയാണ് പൂന്തുറ പൊലീസിന് ഓമ്നി വാനില്‍ കിലോക്കണക്കിന് കഞ്ചാവ് കടത്തുന്നുണ്ട് എന്ന രഹസ്യവിവരം കിട്ടുന്നത്.
തുടര്‍ന്ന് പരിശോധനയ്ക്കിറങ്ഹിയ പൂന്തുറ പോലീസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓമ്നിവാന്‍ സാഹസികമായി തടഞ്ഞു നിര്‍ത്തി. അപ്പോഴേക്കും വാഹനത്തിലുണ്ടായിരുന്ന ബദരിയ നഗര്‍ സ്വദേശി അബ്ദുള്ള ഓടി രക്ഷപ്പെട്ടിരുന്നു. ഒമ്നി വാനിലെ സീറ്റിനടിയില്‍ 8 വലിയ പൊതികളിലായി ആയിരുന്നു 15 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പൂന്തുറ ഇൻസ്പെക്ടർ ജെ. പ്രദീപ്, സബ് ഇൻസ്പെക്ടർ അരുൺകുമാർ, ആർ എസ് ഐ ബിൻ, എ എസ്ഐ വിനോദ്, എസ് സിപിഒ ബിജു ആർ നായർ, അനുമോദ് കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ പ്രമോദും ഓടി രക്ഷപ്പെട്ട അബ്ദുള്ളയും. നേരത്തെ ചിറയിന്‍കീഴില്‍ എടിഎം മോഷണക്കേസിലും കമലേശ്വരത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പ്രമോദ് പ്രതിയാണ്. വലിയതുറ പോലീസ് സ്റ്റേഷനിലടക്കം കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട അബ്ദുള്ള. അബ്ദുള്ളയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് കളിയിക്കാവിളയില്‍ നിന്നാണ് ഇവര്‍ വാങ്ങിയത്. ബീമാപള്ളി ബദ്റിയ നഗറില്‍ താമസിക്കുന്ന അബ്ധുള്ളയുടെ വീട്ടിലേക്കായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. ബീമാപള്ളിയില്‍ നിന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും തീരദേശ മേഖലയിലേക്കും എത്തിക്കാനാണ് കഞ്ചാവ് കൊണ്ടുവന്നത്. പ്രതികളുടെ ഫോണ്‍ വിളി വിശദാംശം പരിശോധിച്ച് പോലീസ് അന്വേഷണം കൂടുതല്‍ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബീമാപള്ളി ഉറൂസ്, ക്രിസ്മസ്, ന്യൂഇയര്‍ തുടങ്ങിയ ആഘോഷങ്ങളുടെ മറവില്‍ കൂടുതല്‍ ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് പപൊലീസിന്‍റെ തീരുമാനം.
Read More : കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15-കാരനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാനാകാതെ പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam