
പത്തനംതിട്ട: വീട്ടിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലാക്കി. പത്തനംതിട്ട ആങ്ങമൂഴിയിൽ ഇന്നലെയാണ് സംഭവം. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുമേഷ് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചുവെന്നാണ് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയത്
ആരോപണം സുമേഷ് ആങ്ങമൂഴി നിഷേധിച്ചു. കൃത്യമായ ചികിത്സ നൽകിയിരുന്നുവെന്നും ആശുപത്രിയിൽ പോകാൻ സോമനാണ് തയാറാകാത്തത് എന്നാണ് സുമേഷിന്‍റെ വാദം. സ്വത്ത് തിരികെ നൽകാൻ തയാറാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു. പൊലീസ് ഈ വിഷയത്തിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കണമെന്നും സുമേഷ് സ്വത്ത് തിരികെ എഴുതി കൊടുക്കണമെന്നും സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് പറഞ്ഞു. രണ്ട് കാലും പുഴുവരിച്ച് പട്ടിണിയിലാണ് സോമൻ കഴിഞ്ഞിരുന്നത്.
സോമന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് സുമേഷിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് അവരും സുമേഷുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടാകാത്ത അവസ്ഥയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി സോമനെ കോന്നി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, 60 സെന്‍റ് വസ്തു തനിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് അത് എഴുതിയതെന്നും സുമേഷ് പറയുന്നു. അദ്ദേഹത്തിന്‍റെ എല്ലാ കാര്യവും താനാണ് നോക്കിയിരുന്നത്. ഭീഷണിപ്പെടുത്തില്ല സ്വത്ത് കൈക്കലാക്കിയത്. വസ്തു വേണ്ടെന്നാണ് പറഞ്ഞിരുന്നത്. വയ്യാതെ ആയപ്പോൾ ആശുപത്രിയില്‍ കൊണ്ട് പോകാൻ ശ്രമിച്ചതാണ്. വരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. സ്ഥലത്തെ മെമ്പറെയും വിളിച്ച് ഇക്കാര്യം പറഞ്ഞതാണെന്നും സുമേഷ് പറയുന്നു. അദ്ദേഹത്തിന് ഇപ്പോൾ താൻ മാത്രമേ ഉള്ളുവെന്നും മറ്റ് ബന്ധുക്കളോ മകളോ തിരിഞ്ഞ് നോക്കാറില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam