
തൃശൂർ: കാസർകോട് ഇരട്ട കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര്‍ മൗനത്തിലാണെന്ന് ആരോപിച്ച് ഇവര്‍ക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോൺഗ്രസ്. സാഹിത്യ അക്കാദമിയിലെത്തിയാണു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രാവാക്യത്തോടെ വാഴപ്പിണ്ടി സമ്മാനിച്ചത്. അക്കാദമിക്കു അകത്തു കയറുന്നതു പൊലീസ് തടഞ്ഞു. മുറ്റത്തു പ്രസിഡന്റ് വൈശാഖന്‍റെ കാർ പാർക്ക് ചെയ്തിരുന്നു. കാറിനു മുകളിൽ വാഴപ്പിണ്ടി വച്ചു തിരിച്ചുപോരുകയായിരുന്നു.
പിണ്ടി വൈശാഖരനു നേരിട്ടു സമ്മാനിക്കാനായിരുന്നു ശ്രമം. അന്റാർട്ടിക്കയിലെ പെൻഗ്വിനു പനി പിടിച്ചാൽപ്പോലും മെഴുകുതിരി കത്തിക്കാൻ ഇറങ്ങുന്നവർ ഇരട്ടക്കൊല കണ്ടിട്ടും മിണ്ടാതിരിക്കുമ്പോഴാണ് ഈ പ്രതിഷേധം എന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. വാഴപ്പിണ്ടി സമർപ്പിക്കുന്നതു സംബന്ധിച്ച ബാനർ അക്കാദമിയുടെ ബോർഡിനു മുന്നിൽ കെട്ടി. സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ജോൺ ഡാനിയൽ, കിരൺ സി.ലാസർ, നൗഷാദ് ആറ്റുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam