
തിരുവനന്തപുരം: നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ ശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിൽ പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ് ധീരജ്. ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം, എസ് ഐ ഇതിഹാസ് താഹ എന്നിവരായിരുന്നു നടപടികൾ എടുത്തത്.
സമാനമായ മറ്റൊരു സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുപ്രസിദ്ധ ഗുണ്ട പെരുംകുളം മലവിളപൊയ്ക ഫാത്തിമ മൻസിലിൽ താഹയെ (30) കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവ് പ്രകാരമാണ് ആറുമാസം കരുതൽ തടവിലാക്കിയത്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി സി. ജെ മാർട്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ്, എസ്.ഐ ദിപു, പോലീസ് ഓഫീസർമരായ അനീഷ്, സുജിൽ, ലിജു, അനിൽകുമാർ, അഖിൽ, ഡാനി എന്നിവരടങ്ങിയ അന്വേഷണസംഘം വിതുരയിലെ ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം