
ഹരിപ്പാട് : രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് വാഴശ്ശേരിൽ പുതുവൽ വിശ്വംഭരന്റെ മകൻ സനിൽകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്നെണീറ്റ ഇയാൾ വീടിനു സൈഡിലുള്ള റോഡിലൂടെ നടന്നു പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.
പുറത്തേക്ക് പോയി ഏറെനേരമായിട്ടും സനിലിനെ കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ തിരക്കിച്ചെന്നപ്പോഴാണ് കായലിലേക്കു നീരൊഴുക്കുളള ചെറിയ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: രാധാമണി. ഭാര്യ: ലതിക. മക്കൾ: കാശിനാഥൻ, കീർത്തി.
Read More : പതിമൂന്നുകാരിയെ കയറിപ്പിടിച്ച് 51കാരനായ ബേക്കറി ഉടമ, കടയ്ക്ക് തീയിട്ട് പെണ്‍കുട്ടിയുടെ പിതാവ്
അതേസമയം തൃശ്ശൂരില്‍ അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. 14 വയസായിരുന്നു പ്രായം. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി.